International
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്റെയും ഇത്തരം നടപടികൾ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
Business
ന്യൂഡൽഹി: ജനുവരിയിൽ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി പ്രതീക്ഷിക്കുന്നില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെ അറിയിച്ചു. ഈ നീക്കം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വർഷങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചേക്കും.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതികൾക്ക് തീരുവ വീണ്ടും ഉയർത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സിന്റെ നടത്തിപ്പുകാരും കഴിഞ്ഞ വർഷം റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായ റിലയൻസിന്റെ പ്രസ്താവന വന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗറിലെ റിഫൈനറിയിൽ റഷ്യൻ എണ്ണയുടെ ചരക്കുകളൊന്നും എത്തിയിട്ടില്ല. കൂടാതെ, ജനുവരി മാസത്തിൽ റഷ്യൻ എണ്ണയുടെ വിതരണമൊന്നും കന്പനി പ്രതീക്ഷിക്കുന്നുമില്ല. എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ അസംസ്കൃത എണ്ണയുമായി മൂന്നു കപ്പലുകൾ റിലൻസിന്റെ ജാംനഗറിലെ റിഫൈനറി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് കഴിഞ്ഞയിടെ വന്ന മാധ്യമ റിപ്പോർട്ടിനെ തള്ളുന്നതാണ് പ്രസ്താവന.
2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഡിസ്കൗണ്ട് നിരക്കിൽ കടൽമാർഗം വരുന്ന അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരി ഇന്ത്യ മാറി. ഈ എണ്ണ വാങ്ങൽ പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിർപ്പിനു കാരണമായി. റഷ്യയുടെ എണ്ണ വരുമാനം യുദ്ധത്തിനായി വിനിയോഗിക്കുകയാണെന്ന് അവർ വാദിക്കുന്നത്. ഇതേത്തുടർന്ന് റഷ്യയുടെ ഉൗർജ മേഖലയ്ക്കുമേൽ ഉപരോധവും ഏർപ്പെടുത്തി.
ഇന്ത്യ വൻതോതിൽ റഷ്യൻ ഓയിൽ വാങ്ങുന്നതിനുള്ള ശിക്ഷയായി കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു. നിലവിൽ ഇരു രാജ്യങ്ങളും ഒരു വ്യാപാരകരാറിനുള്ള ചർച്ചയിലാണ്. എന്നാൽ, കടുത്ത തർക്കങ്ങൾ മൂലം കരാർ പ്രബല്യത്തിലെത്തിക്കാനാകുന്നില്ല.
യുഎസുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഒരു മില്യണ് ബാരലിലേക്ക് കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും കടുത്ത ഉപരോധത്തെത്തുടർന്ന് റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്കിനെ മന്ദഗതിയിലാക്കി. കെപ്ലറിൽനിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബറിൽ പ്രതിദിനം 12 ലക്ഷം ബാരലിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂണിൽ ഇത് പ്രതിദിനം 20 ലക്ഷം ബാരലെന്ന ഉയർന്ന നിലയിലായിരുന്നു. ഇതിൽനിന്ന് 40 ശതമാനം കുറവാണുണ്ടായത്.
റിലയൻസ് വാങ്ങൽ നിർത്തിവച്ചതോടെ ജനുവരിയിൽ റഷ്യൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള വിതരണം റഷ്യയുടെ പിന്തുണയുള്ള നയാര എനർജി, പൊതുമേഖല റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവയിൽ ഒതുങ്ങാനാണ് സാധ്യതയെന്ന് റിപ്പോർട്ടുണ്ട്.
പ്രതിദിനം നാലു ലക്ഷം ബാരൽ ശുദ്ധീകരണശേഷിയുള്ള നയാര എനർജി ആയിരിക്കും ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണയുടെ പ്രധാന ഇന്ത്യൻ വാങ്ങലുകാർ. നയാരയിൽ റഷ്യൻ കന്പനിയായ റോസ്നെഫെറ്റിന് പങ്കാളിത്തമുണ്ട്.
International
കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും അമേരിക്കയും പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്ന നിർദേശം പദ്ധതിയിലുണ്ട്. യുക്രെയ്ൻ സേനയുടെ വലിപ്പം കുറയ്ക്കണമെന്നതാണ് മറ്റൊരു നിർദേശം.
പദ്ധതി ചർച്ച ചെയ്യാനായി അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള സൈനികസംഘം ബുധനാഴ്ച യുക്രെയ്നിലെത്തി. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി സംഘം ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യയുടെ പ്രത്യേക പ്രതിനിധി കിറിൾ ദിമിത്രിയേവും ചേർന്നാണ് പദ്ധതി തയാറാക്കിയത്. അമേരിക്കയോ റഷ്യയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ദീർഘകാല സമാധാനത്തിന് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടിവരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അമേരിക്കയും റഷ്യയും ചേർന്ന് പദ്ധതി തയാറാക്കിയതിൽ യൂറോപ്യൻ യൂണിയൻ എതിർപ്പ് പ്രകടിപ്പിച്ചു. ഏതു പദ്ധതിയും നടപ്പാകണമെങ്കിൽ യുക്രെയ്നെയും യൂറോപ്യൻ യൂണിയനെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് പറഞ്ഞു. റഷ്യയോട് അടിയറവു പറയാൻ യുക്രെയ്ൻ തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റും പറഞ്ഞു.
യുദ്ധകാര്യങ്ങളും വെടിനിർത്തലും ചർച്ച ചെയ്യാനാണ് അമേരിക്കൻ സംഘം എത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുവച്ച് യുദ്ധം നിർത്താൻ തയാറാണെന്ന് പ്രസിഡന്റ് സെലൻസ്കി ട്രംപിനോട് സമ്മതിച്ചിട്ടുള്ളതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.